ഒരു യാത്ര...

                   
                  8 മണി...അലാറം അടിക്കാന്‍ തുടങ്ങിയിട്ട് കുറെ സമയമായി...അടുത്ത് പാവം ഫെബിന്‍ മൂടിപ്പുതച്ചു കിടന്നുരങ്ങുന്നുണ്ട് ... അലാറം ഓഫ് ചെയ്തു. ഇനിയും അടിച്ചാല്‍ അവന്‍ എന്നെ അടിക്കും. എന്തായാലും എനീല്‍ക്കാതെ  വേറെ വഴിയൊന്നുമില്ല. ഇന്ന് മഹത്തായ ഒരു യാത്ര ഉള്ളതല്ലേ.....


ഇന്നലെ വെള്ളമടിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയെ  ഉണ്ടായിരുന്നുള്ളു.."ഈശ്വരാ...രാവിലെ ഹാങ്ങ്‌ ഓവര്‍ ഉണ്ടാവരുതേ..." കോളെജിലേക്ക് പോയിട്ട് കുറച്ചായി..മനപൂര്‍വം പോവാത്തതല്ല.. ഓരോരോ പ്രശ്നങ്ങള്‍, പ്രാരാബ്ധങ്ങള്‍.."എന്തായാലും നാളെ ഞാന്‍ പോയിരിക്കും..ഇത്  സത്യം സത്യം സത്യം.."


അങ്ങിനെയാണ് ഈ നേരത്തെയുള്ള എണീക്കല്‍..ഇവിടെ തറവാട്ടില്‍ എല്ലാവരുടെയും സമയം മിനിമം 9 മണിയാണ്..പക്ഷെ ഇന്ന് ഞാന്‍ വാശിയിലാണല്ലോ... പുറത്തു നല്ല മഴ..തെങ്ങോലകളില്‍ മഴത്തുള്ളികള്‍ ഒഴുകി വീഴുന്നു...തുറന്നിട്ട ജാലകങ്ങളിലൂടെ പാഞ്ഞെത്തുന്ന കുളിര്‍ കാറ്റ് .. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാന്‍..നല്ല തണുപ്പ്.. അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും കേള്‍ക്കുന്ന ഏതോ പഴയ മലയാള ഗാനത്തിന്റെ നേര്‍ത്ത ശബ്ദം...ഇങ്ങിനെയുള്ള ഒരു വെളുപ്പാന്‍ കാലത്ത് പുതപ്പും പുതച്ചു കിടന്നുറങ്ങാന്‍ കിട്ടുന്ന ഒരു അവസരവും കളയാറില്ലത്തതാണ് ഞാന്‍..പക്ഷെ..ഇന്ന്...

ശബ്ദം ഉണ്ടാക്കാതെ പതിയെ എണിറ്റു.. ആകെ എഴുന്നേട്ടിരിക്കുന്നത് ഷാരുന്‍ മാത്രം..അവന്‍ എന്നത്തേയും പോലെ 6 മണിക്ക് എണിറ്റു 'യു ടുബി' ന്റെ മുന്‍പില്‍ മൂടിപ്പുതച്ചു ഇരിപ്പുണ്ട്... അവന്‍ മൈന്‍ഡ് പോലും ചെയ്യുന്നില്ല...


ഒന്നു പല്ലുതേച്ചു എന്ന് വരുത്തി നേരെ പോയത് പത്രത്തിന്റെ മുന്‍പിലേക്ക്..തറവാട്ടിലെ സ്ഥിരം തര്‍ക്ക വിഷയങ്ങളില്‍ ഒന്നാണ് പത്രങ്ങള്‍...ഇന്നലെ മനോരമക്ക്  മുകളില്‍ മാതൃഭൂമി നേടിയ വിജയത്തിന്റെ ചാരിതാര്ത്യത്തോടെ താളുകള്‍ മറിച്ചു..കുറെയേറെ അടിപിടികള്‍, വാഗ്ദാനങ്ങള്‍, വാഗ്വാദങ്ങള്‍, അന്താരാഷ്ട്ര  പ്രശ്നങ്ങള്‍ , ഗുണ്ട‍,  സിനിമ...സ്ഥിരം വാര്‍ത്തകള്‍..പിന്നെ, ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു ഫൈനല്‍ ജയിച്ചു...കളി ഇന്നലെ ലൈവ് ആയി കണ്ടതാണെങ്കിലും രാവിലെ അത് വായിക്കുമ്പോള്‍ ഒരു സുഖം...


ഇടയ്ക്കു സുഭദ്രാമ്മ (ഞങ്ങളുടെ കുക്ക് ആണ് സുഭദ്രാമ്മ) മഴനനഞ്ഞ് ഓടിവന്നു അടുക്കളയില്‍ കയറി.."ഈശ്വര..ഇന്നും പുട്ട് ആകരുതേ..."


പത്രം വായന കഴിഞ്ഞപ്പോള്‍ ഒരു സമാധാനം...ശരത്തും നവീനും KD-യും ചായ കുടിക്കാന്‍ വിളിച്ചു..പോവാന്‍ തോന്നിയില്ല...8.30 ആയി..മുകളില്‍ ചെന്നപ്പോള്‍ ജാഫര്‍ കട്ടിലില്‍ കുത്തിയിരിക്കുന്നുണ്ട് ..കണ്ടാലറിയാം ഇപ്പോള്‍ എണീറ്റതേ  ഉള്ളു...ഇനി കുറച്ചു സമയത്തേക്ക് താന്‍ എവിടെയാണെന്നോ എന്താണ് പറയുന്നതെന്നോ അവനു ഒരു ബോധവും കാണില്ല...അവന്‍ പറഞ്ഞ ഏതോ നാട്ടിലെ ഭാഷ കേട്ട് അടുതുതന്നെ നമ്പീശനും അന്തം വിട്ടിരിക്കന്നുണ്ട്...


കുളിക്കാന്‍വേണ്ടി   ബാത്ത് റൂമില്‍ കയറാന്‍ തുടങ്ങിയപ്പോളെക്കും ജോമിന്‍ ഇടക്ക് ചാടി വീണു..പുറകെ ജില്‍കുഷും..പക്ഷെ ഞാന്‍ വിടുമോ???കുളി കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ജോണ്‍ പല്ലുതേക്കുന്നു ..ഹരിയുടെ അലാറം അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു..അവനു ഇപ്പോള്‍ 5 മണി ആയിക്കാനുമായിരിക്കും..പാവം ഇനി എത്ര സമയം അടിക്കേണ്ടി വരുമോ ആവൊ...


ഡ്രെസ് മാറി..വാച്ചെടുത്തു നോക്കിയപ്പോള്‍ 9 മണിയായി...ഭക്ഷണം കഴിക്കാന്‍ താഴേക്ക്‌ ചെന്നപ്പോള്‍ മിതുന്‍ കുടവയറും തിരുമ്മി ആലോചനയിലാണ്..അവന്‍ രാഹുലിനോട് ചോദിക്കുന്നത് കേട്ടു." ഡാ, വന്‍ മഴ..ഉച്ചക്ക് പോയാല്‍ പോരെ??" പകുതി ഉറക്കത്തില്‍  അവന്‍ എന്ത് പറഞ്ഞു എന്ന് മനസിലായില്ല...


എന്റെ പ്രാര്‍ത്ഥന വെറുതെ ആയി എന്ന് അധികം വൈകാതെതന്നെ  മനസിലായി...വീണ്ടും പുട്ട്.." നീ ആണാണെങ്കില്‍ എന്നെ ഒന്ന് തിന്നു കാണിക്കെടാ" എന്നാ ഭാവത്തില്‍ പുട്ട് എന്നെ നോക്കി പുച്ചിച്ചു..ക്യാന്റീനില്‍ നിന്ന് കഴിക്കാം എന്നാ പ്രതീക്ഷയോടെ ഞാന്‍ പുട്ട് ബക്കറ്റിലേക്ക് തട്ടി.."ഹും..കളി എന്നോടോ.."


സമയം 9.10..കോളേജ് ബസില്‍ പോകാം എന്നുള്ള മോഹം അവസാനിപ്പിച്ചു...മഴയ്ക്ക് ഒരു കുറവുമില്ല..വെറുതെ കുറച്ചു സമയം മഴ നോക്കി നിന്നു..മനസ് വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പാഞ്ഞു..അന്നെനിക്ക് മഴയെ വെറുപ്പായിരുന്നു..സ്കൂളില്‍ പോകുമ്പോള്‍,ഉച്ചക്ക് കളിക്കുമ്പോള്‍, തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍..എപ്പോളും ഓടിയെത്തുന്ന മഴ എന്റെ ശത്രു ആയിരുന്നു...ഇടി മുഴക്കങ്ങള്‍ എന്റെ ശക്തിമാനെയും, ഹനുമാനെയുമൊക്കെ കട്ടുകൊണ്ടു പോകുന്ന കള്ളന്മാരായിരുന്നു..അങ്ങനെ ഞാന്‍ മഴയെ വെറുത്തു..ഇടിയെ വെറുത്തു..വേനല്‍കാലങ്ങള്‍  എന്നും എന്റെ സ്വപ്നമായിരുന്നു..


പിന്നീട്, ഇപ്പോള്‍ അവളിലൂടെയാണ് ഞാന്‍ മഴയെ സ്നേഹിച്ചു  തുടങ്ങിയത്..മഴ അവള്‍ക്കു ജീവനായിരുന്നു..ക്രമേണ അവളുടെ വാക്കുകളിലൂടെ ഞാനും മഴയെ പ്രണയിച്ചു തുടങ്ങി..


"എന്ത് ആലോചിച്ചു നില്‍ക്കുവടാ??" ഞെട്ടിയ ഞാന്‍ തിരിഞ്ഞു നോക്കി..കൈയില്‍ പ്ലേറ്റുമായി രോഹിത്...ഒരു പുട്ട് രക്തസാക്ഷി കൂടി..അവന്‍ വന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല...ഞാന്‍ മഴയെ പ്രണയിക്കുകയായിരുന്നല്ലോ ...


9.20. മഴ തെല്ലു കുറഞ്ഞു..ഹരിയുടെ അലാറം ഇപ്പോളും  അടിക്കുന്നുണ്ട്..പതിയെ ഇറങ്ങി ബസ്‌ സ്റ്റോപ്പിലേക്ക്  നടന്നു..ആരെയും കൂടെ വിളിച്ചില്ല..എനിക്ക് ബൈക്കും വേണ്ട...ഇന്നലെ ഞാന്‍ പ്രതിഗ്ഞ്ഞ ചെയ്തപ്പോള്‍ എല്ലാവരും എന്നെ കളിയാക്കിയതാണല്ലോ...ആത്മാഭിമാനമല്ലേ നമുക്ക് വലുത്???


വഴിയില്‍ മുഴുവനും വെള്ളം..മെയിന്‍ റോഡിലെത്തി..ഇന്നലെ ചത്ത പൂച്ച ഇന്നും അവിടെ കിടക്കുന്നുണ്ട്..കൂട്ടിനു കുറെ ഉറുമ്പുകളും ഈച്ചകളും മാത്രം..എല്ലാവര്‍ക്കും ഒടുവില്‍ അവരാണല്ലോ കൂട്ടിനുണ്ടാവുക..മഴവെള്ളം വീണു പൂച്ചയുടെ രോമങ്ങള്‍ ഒട്ടിയിരിക്കുന്നു..അതിപ്പോള്‍  തണുപ്പ്  അറിയുന്നുണ്ടാവുമോ???


വീണ്ടും നടന്നു..സ്റൊപ്പിലെത്തി..സാമാന്യം തിരക്കുണ്ട്..എന്റെ ഭാഗ്യത്തിന് ഒരു ബസ്‌ വരുന്നത് കണ്ടു..ഞാന്‍ പതിയെ റോഡിലേക്ക് നീങ്ങി നിന്നു..നിര്‍ത്തുംപോളെ കയറാമല്ലോ..അധികം മഴ കൊള്ളണ്ട..എനിക്ക് മഴയെ ഇഷ്ടമാണെങ്കിലും മഴയ്ക്ക് എന്നെ ഇഷ്ടപ്പെടണം എന്നില്ലല്ലോ ...പനി പിടിക്കും..ദാ ബസ്‌ വരുന്നു..


ആരോ കൈ നീട്ടി..എന്ത് കാര്യം അത് നിര്‍ത്താതെ പോയി..തിരക്ക് കൂടി വരുന്നു..സ്റ്റോപ്പില്‍ നിന്നും ആരൊക്കെയോ പിറുപിറുക്കുന്നത്  കേട്ടു..


ഞാന്‍ വാച്ചില്‍ നോക്കി..9.30.. 9.30 നു ക്ലാസില്‍..അത് ഒരു സ്വപ്നമായി അവശേഷിക്കുന്നു..സാരമില്ല 9.45 വരെ ക്ലാസില്‍ കയറ്റുമെന്നു പറഞ്ഞിട്ടുണ്ട്...അടുത്ത ബസിനു പോകാം..ഫുള്‍ ഡേ അറ്റണ്ടന്‍സ് കിട്ടുമല്ലോ...അതും നാളുകള്‍ക്കു ശേഷം...കുടിയന്‍ അവന്റെ ബൈക്കില്‍ പാഞ്ഞു പോയി...എന്നെ കണ്ടിട്ടില്ല...


വീണ്ടും ബസ്‌ വന്നു...ഒന്നല്ല രണ്ടു...എന്നെ കൊതിപ്പിച്ചുകൊണ്ട് രണ്ടും നിര്‍ത്താതെ പോയി...അവസാനം ഒരു ആനവണ്ടി-വേണാട്-എത്തി..ഫുള്‍ ടികെറ്റ്  ആണ്..വേറെ വഴിയില്ല...ഭാഗ്യത്തിന് സീറ്റ്‌ കിട്ടി..


പുറത്തേക്കു നോക്കിയപ്പോള്‍ തുറന്നിട്ട ഗേറ്റ്കളുമായി angel's (girls hostel ആണ്.) ഒന്ന് ആത്മാര്തമായിത്തന്നെ നോക്കി...ആരുമില്ല...
" ടിക്കെറ്റ് "
ടിക്കെറ്റ്  എടുത്തു വീണ്ടും പുറത്തേക്കു നോക്കുമ്പോള്‍ angel's അപ്രത്യക്ഷമായിരിക്കുന്നു...പകരം കണ്മുന്നില്‍ തെളിഞ്ഞത് മലങ്കര പള്ളിയുടെ സെമിത്തേരി..പല നിറത്തിലും വലിപ്പത്തിലുമുള്ള കല്ലറകള്‍...ദശബ്ധങ്ങള്‍  അവിടെ ഉറങ്ങുന്നുണ്ട്..പെട്ടെന്ന് ഓര്‍മ്മവന്നത് ഒരു ദിവസം രാത്രിയില്‍ ഞാനും ജോമിനും കൂടി അവിടെ പോയതും മതില്‍ ചാടി കടന്നതുമോക്കെയാണ്...


കുട്ടിക്കാലത്തുകേട്ട  നിറം പിടിപ്പിച്ച പ്രേതകഥകളിലൂടെ അപശകുനത്തിന്റെ  പ്രതീകങ്ങളായി മനസിന്റെ അടിതട്ടുകളിലെവിടെയോ അറിയാതെ പതിഞ്ഞു  പോയവയാണ് അവ...ഒരു കാലത്ത് പേടി സ്വപ്നങ്ങളാവുകയും പിന്നീട് പറഞ്ഞറിയിക്കാനാവാത്ത വേറെന്തോ ഒരു വികാരമായി രൂപം പ്രാപിക്കുകയും ചെയ്ത  കല്ലറകളുടെ പരിവേദനങ്ങള്‍ അപ്പോളും മുഴങ്ങുന്നുണ്ടായിരുന്നു ഇരു കാതുകളിലും...


വഴിയില്‍ പോലിസ്  ചെക്കിംഗ്..ഈശ്വരാ  കുടിയനെ പിടിച്ചു കാണല്ലേ...കഴിഞ്ഞുപോയ ഏതോ നൂറ്റാണ്ടിലെ ഇന്ഷുറന്സ്ഉം  ടാക്സും ഒക്കെയായാണ്  അവന്റെ വണ്ടി പറക്കുന്നത്...അവനെ വിളിക്കാനായി ഫോണ്‍ കൈയിലെടുത്തു...ചെവിയോടു ചേര്‍ത്തപ്പോളാണ് അറിഞ്ഞത് ബാലന്‍സ് ഇല്ല...ഫോണ്‍ റീചാര്‍ജ്  ചെയ്തിട്ട് കുറച്ചായിരിക്കുന്നു..ഒരു കാലത്ത്- ഏകദേശം ഒരു വര്‍ഷം മുന്‍പ് വരെ- വീട്ടില്‍ നിന്നും കിട്ടുന്ന കാശിന്റെ മുക്കാല്‍  ഭാഗവും റീചാര്‍ജിനായി  മാത്രം വിനിയോഗിച്ചിരുന്ന ആ പഴയ എന്റെ പ്രേത രൂപം മാത്രമാണ് ഇപ്പോളുള്ളത്  എന്ന് അത്ഭുതത്തോടെ ഓര്‍ത്തു...ഒരു കണക്കിന് അതാ നല്ലത്..എന്തിനാ വെറുതെ..അല്ലെ??


സ്റ്റോപ്പ്‌ എത്തി...പിന്നെ ഒരു ഓട്ടമായിരുന്നു കോളെജിലേക്ക്..ഇത്രയും പടികള്‍ പണിതവന്റെ പൂര്‍വപിതാക്കന്മാരെ  സ്നേഹത്തോടെ വിളിച്ചുകൊണ്ട് ( മനസ്സില്‍) വിയര്‍ത്തു  കുളിച്ചു ഒരു വിധത്തില്‍ 4 നില മുകളിലുള്ള ക്ലാസില്‍ എത്തിയപ്പോളെക്കും 9.50


ക്ലാസില്‍ സര്‍ ഉണ്ട്..
" സാര്‍‍"
അദ്ദേഹം എന്നെ നോക്കി...എന്നിട്ട് കൈയിലിരുന്ന  വാച്ചില്‍ നോക്കി..അദ്ദേഹം ഒന്നും മിണ്ടാതെ ക്ലാസ് എടുത്തു തുടങ്ങി...


"സാര്‍"
"നിന്റെ കൈയില്‍ വാച്ച്  ഇല്ലേ ?"
"ഉണ്ട്"
"എത്രയായെടോ സമയം??"
"സര്‍ ഒരു 5 മിനിട്ട്..."


പ്രതീക്ഷയോടെ നോക്കിയ ഞാന്‍ കേട്ടത് ഒരു അലര്‍ച്ച ആയിരുന്നു..." നിനക്കൊക്കെ വീട്ടില്‍ എന്താടാ പണി???ആഴ്ചയില്‍ ഒരിക്കലേ വരൂ..അതെങ്കിലും കുറച്ച നേരത്തെ ആക്കിക്കൂടെ ??ഇതിലും ഭേദം നീയൊക്കെ വീട്ടിലിരിക്കുന്നതാ..."


ഞാന്‍ നവരസങ്ങള്‍ മുഴുവനും കൂടെ ഞാന്‍ സ്വന്തമായി കണ്ടുപിടിച്ച ഒരു 3 എണ്ണം ഉള്‍പ്പെടെ എടുത്തു പ്രയോഗിച്ചു നോക്കി...ഒരു രക്ഷേമില്ല..
ഇനി പറഞ്ഞിട്ട് കാര്യമില്ല....എന്റെ കഷ്ടപ്പാടുകള്‍ വെറുതെയായി...എണിറ്റതു  മുതലുള്ള കാര്യങ്ങള്‍ എന്റെ കണ്മുന്നിലൂടെ പാഞ്ഞു...ക്ലാസിലേക്ക് നോക്കി...ബൈക്കില്‍ എത്തിയ ജോണും അനൂപും ഹരിയുമൊക്കെ ചിരിക്കുന്നു...കണ്ണ് നിറഞ്ഞു പോയി...ഇന്നും പുറത്തു....ഒരു ആഴ്ചകൂടി വന്നതാ...


തിരിഞ്ഞു നടക്കുമ്പോള്‍ ക്ലാസില്‍ നിന്നും സര്‍ പറയുന്നത് കേട്ടു..."ആ  ഡോര്‍ അടച്ചേരെ  ..അല്ലെങ്കില്‍ ഇനിം ഇതുപോലെ ഓരോന്ന് വരും...."


ഞാന്‍  നടന്നു...ഏകനായി...


......................

2 comments:

സഹയാത്രികന്‍...! said...

കോളേജ് പഠനം കഴിഞ്ഞൊരുപാടു കാലം ഒന്നും ആയില്ലെങ്കിലും, ഇതൊക്കെ കാണുമ്പോ വീണ്ടും കോളേജില്‍ പോകാന്‍ തോന്നാണ്.

ഹരിശങ്കരനശോകൻ said...

ഞാനുമേതാണ്ടിതേ ഒരവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്
പക്ഷെ ഹോസ്റ്റലിൽ നിന്നും ഒരു പാട് ദൂരെയായിരുന്നു കോളെജ്
ഏകദേശം ഒരു 200 മീറ്റർ...
അത്രയും ദൂരം കൊച്ചുവെളുപ്പാങ്കലത്തെ നടക്കുന്നത് എനിക്കിഷ്ടമല്ലാരുന്നു...

Post a Comment