ഓര്‍മ്മകള്‍...

പലയിടങ്ങളിലായി പൊളിഞ്ഞു തുടങ്ങിയ ആ സിമന്റ് പടവുകളിറങ്ങുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു...വശങ്ങളിലെ കൈവരികളില്‍ മഴത്തുള്ളികള്‍ മണ്ണിലലിയാന്‍ ഒരു ചെറു കാറ്റിനെ കാത്തിരിക്കുന്നു...കര്‍ക്കിടമാസം കഴിഞ്ഞിട്ടും തോരാതെ പെയ്യുന്ന മഴ ഒട്ടൊന്നു കുറഞ്ഞപ്പോള്‍ പുറത്തേക്ക് ഇറങ്ങിയതാണ് ഞാന്‍...മഴ ഇപ്പോളും ചാറുന്നുണ്ട്...മുന്നില്‍ മലങ്കര ഡാമിന്റെ ജലാശയം..പച്ചയും നീലയും നിറങ്ങളിലായി നിറഞ്ഞു കിടക്കുന്ന ജലാശയത്തില്‍ കുഞ്ഞു മഴത്തുള്ളികള്‍ വലയങ്ങള്‍ തീര്‍ക്കുന്നു...ദൂരെ ഇലവീഴാ പൂഞ്ചിറ മലകളെ കോടമഞ്ഞ്‌ മൂടി തുടങ്ങിയിരിക്കുന്നു..ഇടതു വശത്ത്‌ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലങ്കര എസ്റ്റെട്ടിലെ റബര്‍ മരങ്ങള്‍ക്കിടയിലൂടെ മഞ്ഞു കണങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നു...

നിരവധി തവണ പകലും രാത്രിയും ഒക്കെയായി കറങ്ങി നടന്നിട്ടുള്ള ഈ വഴികളില്‍ ഇന്ന് ആളും അനക്കവുമില്ല...ഇടക്ക് മണ്ണുമായി വന്നു പോകുന്ന ടിപ്പര്‍ ലോറികള്‍...കുന്നിക്കുരുപോലും വിറ്റു കാശാക്കുന്ന മലയാളിയുടെ പുതിയ ബിസിനസ്...ഡാമിലെക്കിറങ്ങി കിടക്കുന്ന ഒരു പടിയില്‍ ഞാന്‍ ഇരുന്നു..

ഇതേ പടവുകളിലിരുന്നാണ് 2 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 30 നു രാത്രിയില്‍ ഒരു കുപ്പി ബിയറുമായി ശരത്ത് കാഞ്ഞിരപ്പള്ളിയിലെ റബര്‍ മരങ്ങള്‍ക്കിടയിലെ സ്വപ്നങ്ങളെകുറിച്ചു പറഞ്ഞത്....KD തൊടുപുഴയില്‍ പോയി ഇഡലിയും സാമ്പാറും കഴിച്ച കഥ പറഞ്ഞത്...ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ ലയിച്ചു മണിക്കൂറുകള്‍ അവിടെ ഇരിക്കുമ്പോള്‍ ആ രാത്രിയില്‍ ഒരു പാക്കറ്റ് കടലക്കും ഒരു ബിയറിനും ആയുസ് വളരെ കൂടുതലായിരുന്നു ...ഒരു കൈയില്‍ ഫോണും മറു കൈയില്‍ പെപ്സിയുമായി ഓടിനടന്നു കഥ കേള്‍ക്കുന്ന ജാഫര്‍...11 മണിക്ക് തിരിച്ചു പോരുമ്പോള്‍ കാറില്‍ ഇരുന്നു അബിത്ത് പറഞ്ഞ കോഴിക്കോടന്‍ അനുഭവങ്ങള്‍ ...

ആദ്യം ഈ വഴി നടന്നു വന്നത് ജൈബിയാണ്...2007-ലെ ഒരു മഴക്കാലത്ത്...ഇടുക്കിയിലേക്ക് പോകുന്ന വഴി ഡാമിലെത്തി മതിലില്‍ ചാടിക്കയറിയതും നിരോധിത മേഖലയില്‍ കയറി ഫോട്ടോ എടുത്തതും എല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറച്ചു അധികം ആയിരിക്കുന്നു...അന്ന് മുതല്‍ ഏതാനും മാസം മുന്‍പുവരെ ഓര്‍മ്മിക്കാന്‍ ഒരുപാടുണ്ട് ഈ പ്രകൃതിയെ കുറിച്ച്...പിന്നീട് ഹരിയും , കുടിയനും , പി പി യും (ജാഫറും ഞാനും പെര്‍മനെന്റ് ആണല്ലോ) വന്നതും ഇത്തവണ ഫോട്ടോ എടുത്തപ്പോള്‍ ഗാര്‍ഡ് ഓടിച്ചതുമെല്ലാം രസകരങ്ങളായ ഓര്‍മ്മകളാണ്..അതും ഒരു ഡിസംബര്‍ മാസത്തിലായിരുന്നു...ന്യൂ ഇയറിനു തലേദിവസം... അതിനു ശേഷം ഒരു നട്ടുച്ചക്ക് ജില്‍ക്കുഷും തുണ്ടനും ആ വഴി നടന്നു തീര്‍ത്തു ചുട്ടു പൊള്ളുന്ന വെയിലില്‍...രാജീവുമായി വീണ്ടും ഒരു രാവിനു കൂടി ഈ ജലാശയം സാക്ഷിയായി..അന്നും പറയാന്‍ കഥകള്‍ ഉണ്ടായിരുന്നു ഒരുപാട്...

ഓര്‍ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്‍പ്പിച്ച ഏകാന്തത...ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം...ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...നഷ്ടമാകുന്ന ഓര്‍മ്മകള്‍...ആ തിരക്കിന്റെ കണ്ണിയാകുന്നതിനു മുന്‍പ് എനിക്കായി ഇനിയും അവശേഷിച്ചിരിക്കുന്ന ഏതാനും മണിക്കൂറുകള്‍...ആ മണിക്കൂറുകളില്‍ ഓര്‍മകളെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് ഞാന്‍ ഈ വഴി വന്നത്...ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഈ ജലാശയം മാത്രം...

മാനം വീണ്ടും കറുത്ത് തുടങ്ങിയിരിക്കുന്നു...കാലത്തിന്റെ അനിവാര്യതകള്‍ക്കു മുന്നില്‍ പ്രകൃതിയും തലകുനിക്കുന്നതുപോലെ...ചിലപ്പോള്‍ എനിക്കും ഓര്‍മകളെ നഷ്ടമാകാന്‍ തുടങ്ങുകയായിരിക്കും...