Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

ഓര്‍മ്മകള്‍...

പലയിടങ്ങളിലായി പൊളിഞ്ഞു തുടങ്ങിയ ആ സിമന്റ് പടവുകളിറങ്ങുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു...വശങ്ങളിലെ കൈവരികളില്‍ മഴത്തുള്ളികള്‍ മണ്ണിലലിയാന്‍ ഒരു ചെറു കാറ്റിനെ കാത്തിരിക്കുന്നു...കര്‍ക്കിടമാസം കഴിഞ്ഞിട്ടും തോരാതെ പെയ്യുന്ന മഴ ഒട്ടൊന്നു കുറഞ്ഞപ്പോള്‍ പുറത്തേക്ക് ഇറങ്ങിയതാണ് ഞാന്‍...മഴ ഇപ്പോളും ചാറുന്നുണ്ട്...മുന്നില്‍ മലങ്കര ഡാമിന്റെ ജലാശയം..പച്ചയും നീലയും നിറങ്ങളിലായി നിറഞ്ഞു കിടക്കുന്ന ജലാശയത്തില്‍ കുഞ്ഞു മഴത്തുള്ളികള്‍ വലയങ്ങള്‍ തീര്‍ക്കുന്നു...ദൂരെ ഇലവീഴാ പൂഞ്ചിറ മലകളെ കോടമഞ്ഞ്‌ മൂടി തുടങ്ങിയിരിക്കുന്നു..ഇടതു വശത്ത്‌ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലങ്കര എസ്റ്റെട്ടിലെ റബര്‍ മരങ്ങള്‍ക്കിടയിലൂടെ മഞ്ഞു കണങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നു...

നിരവധി തവണ പകലും രാത്രിയും ഒക്കെയായി കറങ്ങി നടന്നിട്ടുള്ള ഈ വഴികളില്‍ ഇന്ന് ആളും അനക്കവുമില്ല...ഇടക്ക് മണ്ണുമായി വന്നു പോകുന്ന ടിപ്പര്‍ ലോറികള്‍...കുന്നിക്കുരുപോലും വിറ്റു കാശാക്കുന്ന മലയാളിയുടെ പുതിയ ബിസിനസ്...ഡാമിലെക്കിറങ്ങി കിടക്കുന്ന ഒരു പടിയില്‍ ഞാന്‍ ഇരുന്നു..

ഇതേ പടവുകളിലിരുന്നാണ് 2 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 30 നു രാത്രിയില്‍ ഒരു കുപ്പി ബിയറുമായി ശരത്ത് കാഞ്ഞിരപ്പള്ളിയിലെ റബര്‍ മരങ്ങള്‍ക്കിടയിലെ സ്വപ്നങ്ങളെകുറിച്ചു പറഞ്ഞത്....KD തൊടുപുഴയില്‍ പോയി ഇഡലിയും സാമ്പാറും കഴിച്ച കഥ പറഞ്ഞത്...ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ ലയിച്ചു മണിക്കൂറുകള്‍ അവിടെ ഇരിക്കുമ്പോള്‍ ആ രാത്രിയില്‍ ഒരു പാക്കറ്റ് കടലക്കും ഒരു ബിയറിനും ആയുസ് വളരെ കൂടുതലായിരുന്നു ...ഒരു കൈയില്‍ ഫോണും മറു കൈയില്‍ പെപ്സിയുമായി ഓടിനടന്നു കഥ കേള്‍ക്കുന്ന ജാഫര്‍...11 മണിക്ക് തിരിച്ചു പോരുമ്പോള്‍ കാറില്‍ ഇരുന്നു അബിത്ത് പറഞ്ഞ കോഴിക്കോടന്‍ അനുഭവങ്ങള്‍ ...

ആദ്യം ഈ വഴി നടന്നു വന്നത് ജൈബിയാണ്...2007-ലെ ഒരു മഴക്കാലത്ത്...ഇടുക്കിയിലേക്ക് പോകുന്ന വഴി ഡാമിലെത്തി മതിലില്‍ ചാടിക്കയറിയതും നിരോധിത മേഖലയില്‍ കയറി ഫോട്ടോ എടുത്തതും എല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറച്ചു അധികം ആയിരിക്കുന്നു...അന്ന് മുതല്‍ ഏതാനും മാസം മുന്‍പുവരെ ഓര്‍മ്മിക്കാന്‍ ഒരുപാടുണ്ട് ഈ പ്രകൃതിയെ കുറിച്ച്...പിന്നീട് ഹരിയും , കുടിയനും , പി പി യും (ജാഫറും ഞാനും പെര്‍മനെന്റ് ആണല്ലോ) വന്നതും ഇത്തവണ ഫോട്ടോ എടുത്തപ്പോള്‍ ഗാര്‍ഡ് ഓടിച്ചതുമെല്ലാം രസകരങ്ങളായ ഓര്‍മ്മകളാണ്..അതും ഒരു ഡിസംബര്‍ മാസത്തിലായിരുന്നു...ന്യൂ ഇയറിനു തലേദിവസം... അതിനു ശേഷം ഒരു നട്ടുച്ചക്ക് ജില്‍ക്കുഷും തുണ്ടനും ആ വഴി നടന്നു തീര്‍ത്തു ചുട്ടു പൊള്ളുന്ന വെയിലില്‍...രാജീവുമായി വീണ്ടും ഒരു രാവിനു കൂടി ഈ ജലാശയം സാക്ഷിയായി..അന്നും പറയാന്‍ കഥകള്‍ ഉണ്ടായിരുന്നു ഒരുപാട്...

ഓര്‍ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്‍പ്പിച്ച ഏകാന്തത...ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം...ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...നഷ്ടമാകുന്ന ഓര്‍മ്മകള്‍...ആ തിരക്കിന്റെ കണ്ണിയാകുന്നതിനു മുന്‍പ് എനിക്കായി ഇനിയും അവശേഷിച്ചിരിക്കുന്ന ഏതാനും മണിക്കൂറുകള്‍...ആ മണിക്കൂറുകളില്‍ ഓര്‍മകളെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് ഞാന്‍ ഈ വഴി വന്നത്...ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഈ ജലാശയം മാത്രം...

മാനം വീണ്ടും കറുത്ത് തുടങ്ങിയിരിക്കുന്നു...കാലത്തിന്റെ അനിവാര്യതകള്‍ക്കു മുന്നില്‍ പ്രകൃതിയും തലകുനിക്കുന്നതുപോലെ...ചിലപ്പോള്‍ എനിക്കും ഓര്‍മകളെ നഷ്ടമാകാന്‍ തുടങ്ങുകയായിരിക്കും...

ഒരു യാത്ര...

                   
                  8 മണി...അലാറം അടിക്കാന്‍ തുടങ്ങിയിട്ട് കുറെ സമയമായി...അടുത്ത് പാവം ഫെബിന്‍ മൂടിപ്പുതച്ചു കിടന്നുരങ്ങുന്നുണ്ട് ... അലാറം ഓഫ് ചെയ്തു. ഇനിയും അടിച്ചാല്‍ അവന്‍ എന്നെ അടിക്കും. എന്തായാലും എനീല്‍ക്കാതെ  വേറെ വഴിയൊന്നുമില്ല. ഇന്ന് മഹത്തായ ഒരു യാത്ര ഉള്ളതല്ലേ.....


ഇന്നലെ വെള്ളമടിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയെ  ഉണ്ടായിരുന്നുള്ളു.."ഈശ്വരാ...രാവിലെ ഹാങ്ങ്‌ ഓവര്‍ ഉണ്ടാവരുതേ..." കോളെജിലേക്ക് പോയിട്ട് കുറച്ചായി..മനപൂര്‍വം പോവാത്തതല്ല.. ഓരോരോ പ്രശ്നങ്ങള്‍, പ്രാരാബ്ധങ്ങള്‍.."എന്തായാലും നാളെ ഞാന്‍ പോയിരിക്കും..ഇത്  സത്യം സത്യം സത്യം.."


അങ്ങിനെയാണ് ഈ നേരത്തെയുള്ള എണീക്കല്‍..ഇവിടെ തറവാട്ടില്‍ എല്ലാവരുടെയും സമയം മിനിമം 9 മണിയാണ്..പക്ഷെ ഇന്ന് ഞാന്‍ വാശിയിലാണല്ലോ... പുറത്തു നല്ല മഴ..തെങ്ങോലകളില്‍ മഴത്തുള്ളികള്‍ ഒഴുകി വീഴുന്നു...തുറന്നിട്ട ജാലകങ്ങളിലൂടെ പാഞ്ഞെത്തുന്ന കുളിര്‍ കാറ്റ് .. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാന്‍..നല്ല തണുപ്പ്.. അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും കേള്‍ക്കുന്ന ഏതോ പഴയ മലയാള ഗാനത്തിന്റെ നേര്‍ത്ത ശബ്ദം...ഇങ്ങിനെയുള്ള ഒരു വെളുപ്പാന്‍ കാലത്ത് പുതപ്പും പുതച്ചു കിടന്നുറങ്ങാന്‍ കിട്ടുന്ന ഒരു അവസരവും കളയാറില്ലത്തതാണ് ഞാന്‍..പക്ഷെ..ഇന്ന്...

GATE

കൈയില്‍ കിട്ടിയ ചോദ്യ കടലാസിന്റെ അവസാന താളുകളില്‍ ഈ അക്ഷരങ്ങള്‍ കുത്തി കുറിക്കുമ്പോള്‍ ഞാനൊഴികെ മറ്റെല്ലാവരും തിരക്കിലായിരുന്നു,,,ഏതോ മഹാ സംഭവം നടക്കുന്നതിന്റെ ഭീകരത ഏതാണ്ട് എല്ലാ മുഖങ്ങളിലും കാണാമായിരുന്നു...
..................
GATE- graduate aptitude test in engineering- എന്ന പരീക്ഷ എഴുതാന്‍ എത്തിയതാണ് ഞാന്‍..അല്‍പ്പം വിവരം കൂടിപോയതുകൊണ്ടാനെന്നു തോന്നുന്നു വളരെ പെട്ടെന്ന് തന്നെ എല്ലാ ഉത്തരങ്ങളും കണ്ടുപിടിച്ചു കഴിഞ്ഞു..അല്ലെങ്കിലും എഴുതാന്‍ ഒന്നുമില്ല..കുറെ വെളുത്ത വട്ടങ്ങള്‍ കറുപ്പിച്ചു വൃതികേടാക്കണം..അത്രമാത്രം..

രാവിലെ ബസില്‍ കയറിയപ്പോള്‍ മുതല്‍ എനിക്ക് ചുറ്റും പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു...ഓടുന്ന ബസില്‍ ഇരുന്നും നിന്നും പഠിക്കുന്നവര്‍..ഞാന്‍ പുറത്തെ കാഴ്ച്ചകളിലെക്കും...


കുറച്ചു കറങ്ങിത്തിരിഞ്ഞ്‌  ഒടുവില്‍ എക്സാം ഹാളില്‍ എത്തിയപ്പോള്‍ നേരത്തെ ബസില്‍ വച്ച് കണ്ട പല മുഖങ്ങളും അവിടെയുണ്ട്...ചിലര്‍ കണ്ണടച്ച് പ്രാര്‍ഥിക്കുന്നു, ചിലര്‍ വലിയൊരു പുസ്തകത്തിന്റെ താളുകള്‍ അതി വേഗത്തില്‍ മറിക്കുന്നു, ചിലര്‍ സീറ്റ് അന്വേഷിച്ചു നടക്കുന്നു..കൂട്ടത്തില്‍ എന്നെ പോലുള്ള  ചിലരും...


THIS CARD IS VALID TILL 30-04-2010

നമ്മുടെയെല്ലാം ID കാര്‍ഡുകളില്‍ വ്യക്തമായി എഴുതിയിരിക്കുന്ന ഒരു കാര്യമുണ്ട്...

 
THIS CARD IS VALID TILL 30-04-2010

അതായത്..അടൂര്‍ എന്ജിനീയറിംഗ് കോളേജിന്റെ  വാതായനങ്ങള്‍ നമ്മുടെ മുന്നില്‍ എന്നേക്കുമായി അടക്കപ്പെടുന്ന, ഈ കോളേജ് നമ്മുക്ക് അന്യമാവുന്ന ദിവസം 30-04-2010...ആ ദിവസത്തിലേക്ക് ഇനി അധികദൂരമില്ല ...ആ ദിവസം, ഒരു പക്ഷെ അതിനും മുന്‍പുതന്നെ, നമ്മള്‍ പടിയിറങ്ങേണ്ടി വരും - അടൂരില്‍ നിന്ന്, നമ്മള്‍ നമ്മുടെ സ്വന്തം എന്ന്   വിശ്വസിച്ചിരുന്ന,  അഹങ്ഗരിച്ചിരുന്ന നമ്മുടെ തറവാട്ടില്‍ നിന്ന്...അന്ന് മുതല്‍  നമ്മുടെ തറവാട്  ആരുടെയെങ്കിലുമൊക്കെ   ഓര്‍മകളില്‍  മാത്രമായി  ഒതുങ്ങും ...പഴയ  " SUPPLY VILLA " തറവാടിന്റെ ചിറകുകളില്‍ ഒതുങ്ങിയതുപോലെ, നമ്മുടെ തറവാടും നാളെ മറ്റെന്തെങ്കിലുമൊക്കെയാകും...ഒരുപാട് പുതിയ മുഖങ്ങള്‍ നമ്മള്‍ നടന്നു മറഞ്ഞ വഴികളിലൂടെ യാത്ര ആരംഭിക്കും...അവരുടെതായ പുതിയൊരു ലോകത്തില്‍...

ജാഫറിന്റെ ട്രെയിന്‍ യാത്ര...

13-02-2010, ശനിയാഴ്ച

നമ്മുടെ ജാഫറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ദിവസമായിരുന്നു അത്.. കാരണം എന്താണെന്നല്ലേ??? പറയാം.....

തന്റെ വളരെ കാലമായിട്ടുള്ള ഒരു ആഗ്രഹം..അത് സാധിച്ചെടുത്ത ദിവസം...ഒരുപാട് സ്വപ്നങ്ങളുടെ സാക്ഷാത്കാരമായ ദിവസം...ജാഫെര്‍ ആദ്യമായി ട്രെയിനില്‍ കയറിയ ദിവസം..അതായിരുന്നു 13-02-2010...

ആലുവയില്‍ പ്രോജക്റ്റ് ചെയ്യുവാന്‍ പോകുന്ന വഴിയായിരുന്നു ജാഫര്‍, കൂടെ രോഹിതും...നമ്മുക്ക് ബൈക്കില്‍ പോകാം, അല്ലെങ്കില്‍ ബസില്‍ പോകാം എന്ന് രോഹിത് ഒരു ആയിരം വട്ടം പറഞ്ഞിട്ടും, പിടിച്ചു വലിച്ചിട്ടും ജാഫര്‍ ട്രെയിനില്‍ തന്നെ അള്ളിപ്പിടിച്ചു കിടന്നത് ട്രെയിന്‍ കണ്ടിട്ടില്ലാത്ത ഒരു ഇടുക്കി കാരന്റെ വേദനയായി നമുക്ക് മനസിലാക്കാം എങ്കിലും, ആദ്യമായി ട്രെയിനും റെയില്‍വേ സ്റെഷനും കണ്ട ജാഫര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ കേട്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും...

രാവിലെ ജോമിന്‍ ജാഫറിനെ കായംകുളം റെയില്‍വേ സ്ടഷനില്‍ കൊണ്ട്പോയി വിട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ കഥകള്‍...ജോമിന്‍ കൊണ്ടുപോയി വിട്ടത് ജാഫറിനെ മാത്രമായിരുന്നെങ്കിലും പുറകെ മണ്ടത്തരങ്ങളും വണ്ടിയും വിളിച്ചു എത്തി...തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഓരോ സീനുകള്‍ ആയി വിവരിക്കാം...



സീന്‍ 1:

റെയില്‍വേ സ്ടഷനിലേക്ക് കയറിവരുന്ന ജാഫറും ജോമിനും...ടിക്കെറ്റ് എടുക്കണ്ടെ എന്ന് ചോദിക്കാന്‍ തിരിഞ്ഞ ജോമിന്‍ കാണുന്നത് പ്ലാട്ഫോമിലേക്ക് ബാഗുംതൂക്കി ഓടുന്ന ജാഫരിനെയാണ്...എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പുതന്നെ ജാഫര്‍ ആദ്യം കണ്ട ട്രെയിനില്‍ ചാടി കയറി, തുള്ളി ചാടുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്നാണ് ജോമിന്‍ പറഞ്ഞത്...

സീന്‍ 2:

ആ ട്രെയിന്‍ തിരുവന്തപുരത്തിന് പോകുന്നതാണെന്ന് പറഞു ജോമിന്‍ ഒരു വിധത്തില്‍ ജാഫറിനെ പുറത്തിറക്കി... പുറത്തിറങ്ങിയ ജാഫര്‍ പ്ലാട്ഫോര്‍മിലൂടെ ഓടുന്നത് കണ്ടു തലയില്‍ കൈ വച്ച് നില്‍ക്കുന്ന ജോമിന്‍ രണ്ടാമത്തെ സീനിന്റെ ദുഖമാണ് ...

സീന്‍ 3:

30 മിനിട്ട് കഴിഞ്ഞു ട്രെയിന്‍ വരുന്നത് വരെ പ്ലാട്ഫോമിലൂടെ ' നാഗവല്ലി ' സ്റ്റൈലില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന ജാഫര്‍ ഒടുവില്‍ നടന്നുമടുത്തു അടുത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കയറി സീറ്റിനെ തൊട്ടും തലോടിയും ഇരിക്കുമ്പോള്‍ പുറത്ത് വേറൊരു കഥ അരങ്ങേറുകയായിരുന്നു ..

ജോമിന്‍ പ്ലാട്ഫോമില്‍ പത്രം വായിച്ചു നിന്ന ആളോട് : " ചേട്ടാ , ഈ എറണാകുളം പോകുന്നത് ഏതു സൈടിലെക്കാ??
ചേട്ടന്‍ ജോമിനെ മൊത്തത്തില്‍ ഒന്ന് നോക്കി..തൊട്ടു മുന്‍പില്‍ എര്നാകുളതിനുള്ള ട്രെയിന്‍ കിടക്കുന്നുണ്ട്...ഒന്നും മനസിലാവാത്ത ഭാവത്തില്‍ ജോമിന്‍...അവസാനം ചേട്ടന്‍ വഴി പറഞ്ഞു കൊടുത്തു..

ജോമിന്‍ കുറച്ചു സമയം എന്തോ ആലോചനയില്‍ ആയിരുന്നു.. അയാളെ വീണ്ടും തോണ്ടി വിളിച്ചിട്ട് ജോമിന്‍ ചോദിച്ചു... " അപ്പോള്‍ ചേട്ടാ, ഈ ആലപ്പുഴയോ??"
ചേട്ടന്‍ ഒന്നും മിണ്ടിയില്ല...പതിയെ പേപ്പറും എടുത്തു അടുത്ത കസേരയില്‍ പോയി ഇരുന്നു..

സീന്‍ 4:

ഈ സംഭവം ജാഫറും കാണുന്നുണ്ടായിരുന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ അവനും ഒരു സംശയം...ശരിക്കും ഏറണാകുളം എങ്ങോട്ടാ ??? ജോമിന്‍ കാണിച്ചു കൊടുത്ത സൈഡില്‍ വിശ്വാസം വരാതെ ജാഫര്‍ അവനെ പുച്ചിച്ചിട്ടു നേരെ നടന്നു...അന്തംവിട്ട ജോമിന്‍ നോക്കിയപ്പോള്‍ കാണുന്നത് ജാഫെര്‍ എന്ക്വയറിയിലേക്ക് പോനതാണ് ..ജോമിന് ആദ്യം കാര്യം മനസിലായില്ല..ഒടുവില്‍ അര മണിക്കൂര്‍ " Q " നിന്ന് ജാഫെര്‍ അന്വേഷിച്ചു..." സര്‍, ഏറണാകുളം ഏതു വശത്തെക്കാ?? അങ്ങോട്ടോ അതോ ഇങ്ങോട്ടോ??? "

സീന്‍ 5:

5 മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു പാസഞ്ചര്‍ വരുന്നു...അതിന്റെ ഓരോ കമ്പാര്‍ട്ട്മെന്റിലും കയറി ഇറങ്ങിയ ജാഫര്‍ ഉറക്കെ വിളിക്കുന്നു ..." രോഹിത്തേ , രോഹിത്തേ ..." ആളില്ലാത്ത ട്രെയിനില്‍ ആര് കേള്‍ക്കാന്‍..

സീന്‍ 6:

രോഹിത് ജാഫെറിനെ വിളിച്ചു പറയുന്നു..." ഡാ ഞാന്‍ ' വേണാടിനു' ഉണ്ട്..എഞ്ചിന്റെ അടുത്തുനിന്നു രണ്ടാമത്തെ കംപാര്‍ത്മെന്റില്‍..
ജാഫര്‍ : " മുന്‍പില്‍ നിന്നോ അതോ പുറകില്‍ നിന്നോ ??"
രോഹിത് ഫോണ്‍ കട്ട് ചെയ്തു..

സീന്‍ 7:

അന്വേഷിച്ചപ്പോള്‍ അറിഞ്ഞു വേണാട് പ്ലാട്ഫോം 2-ല്..അങ്ങനെ വെയിറ്റ് ചെയ്തു നിന്ന സമയത്താണ് പ്ലാട്ഫോം 2-ലേക്ക് ഒരു ട്രെയിന്‍ വരുന്നത് കണ്ടത്...ജാഫെര്‍ ഓടി, ഓവര്‍ ബ്രിട്ജുകള്‍ ചാടി കയറി, എണീറ്റ്‌ നടക്കാന്‍ പോലും വയ്യാതിരുന്ന ഒരു അമ്മൂമ്മയെ ഉരുട്ടിയിട്ട്, ബാഗുകള്‍ തട്ടി മറിച്ച് പ്ലാട്ഫോമില്‍ എത്തിയപ്പോള്‍ ട്രെയിനും കൂടെ എത്തി..എഞ്ചിന്റെ ഒപ്പം ഓടി ജാഫര്‍ 2-ആമത്തെ കംപാര്‍ത്മെന്റ്റ് കണ്ടുപിടിച്ചു..പക്ഷെ നോക്കിയപ്പോള്‍ കമ്പാര്ടുമെന്റിനു ആകെപ്പാടെ ഒരു ഷേപ്പ് മാറ്റം...അകത്തേക്ക് കയറാനുള്ള വാതിലും കാണുന്നില്ല...സിലിണ്ടര്‍ പോലെ ഇരിക്കുന്നു..ഒടുവില്‍ പ്ലാട്ഫോമില്‍ വീഴാതെ ജോമിന്‍ പിടിച്ചു മാറ്റിയപ്പോലാണ് ജാഫറിനു മനസിലായത് അതാണ്‌ ' ഗുഡ്സ് ട്രെയിന്‍' എന്ന്...


ഇനി ക്യാമറ ട്രെയിനിന്റെ അകത്തേക്ക്...പുറത്തു നടന്നതിനേക്കാള്‍ വലിയ സംഭവങ്ങളാണ് അകത്തു നടക്കുന്നത്...

സീന്‍ 8:

രോഹിതിനെ കണ്ടപാടെ ചുറ്റും നോക്കിയിട്ട് ജാഫര്‍ " അളിയാ, കണ്ടക്ടര്‍ എവിടെ ടിക്കെറ്റ് എടുക്കെണ്ടെ???"
രോഹിത് ഒന്ന് ഞെട്ടി.. ആ ഞെട്ടല്‍ പിന്നീട് ഒരു നിത്യ സംഭവമായി തുടര്‍ന്ന് കൊണ്ടേ ഇരുന്നു...

സീന്‍ 9:

ആരോടും ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കിയിരിക്കുന്ന ജാഫര്‍..എന്തോ കാര്യമായ ആലോചനയിലാണ്...ഇടയ്ക്കു ഇടയ്ക്കു " yes" "yes" എന്ന് പറയുന്നത് കേള്‍ക്കാം...

സീന്‍ 10:

എണീറ്റ്‌ ഡോറിന്റെ അടുത്തേക്ക് നടക്കുന്ന രോഹിത്...മുഖം കണ്ടാലറിയാം കാര്യമായി ഒന്ന് ഞെട്ടിയ മട്ടുണ്ട്..
നമ്മുക്ക് ചോദിച്ചാലോ???

" രോഹിതെ, എന്ത് പറ്റി ????"

രോഹിത് : " ഇതിലും വലുത് ഇനി എന്ത് പറ്റാന്‍ ??? പറഞ്ഞതൊന്നും നിങ്ങള്‍ കേട്ടില്ലല്ലോ??? ഞാന്‍ തന്നെ പറയാന്‍...ഒരുത്തന്റെ സംശയങ്ങള്‍...അവന്‍ പുറത്തേക്കു നോക്കിയിരുന്നപ്പോള്‍ ഇത്രേം കണ്ടുപിടിത്തം നടത്തുമെന്ന് വിചാരിച്ചില്ല...ഇന്നാ കേട്ടോ...
1. അളിയാ, ട്രെയിനിനു ഗിയര്‍ ഉണ്ടോ???
2. സ്ടീയരിന്ഗോ ???
3. ലൈസന്‍സ് കിട്ടാന്‍ നല്ല പാടായിരിക്കും അല്ലെ???
4. "H" എടുക്കേണ്ടി വരുവോ???

ഇത് കഴിഞ്ഞു കണ്ടുപിടുത്തങ്ങള്‍ തുടങ്ങി..
" അളിയാ, ട്രെയിനിനു ഇപ്പൊ ഒരു 50-60 കിലോമീറ്ററ് സ്പീഡ് കാണും അല്ലെ..." കോട്ടയം സ്ടഷനിന്നു വണ്ടി എടുത്തിട്ടില്ല അപ്പോള അവന്റെ കണ്ടുപിടിത്തം.. പിന്നെ അവിടെ ഇരുന്നില്ല ..ഞാന്‍ എണീറ്റ്‌ പോന്നു...

...................................................




ഇത് ടൈപ്പ് ചെയ്യുമ്പോള്‍ ജാഫര്‍ അവന്റെ യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നൊള്ളൂ...ഇനി ആലുവ വരെ...ഒരുപാട് സംശയങ്ങളും അതിലും കൂടുതല്‍ കണ്ടുപിടിത്തങ്ങളും ആയി അവന്‍ യാത്രയിലാണ്....ഇനി എന്തൊക്കെ കാണേണ്ടി വരും എന്നത് മാത്രം ദുരൂഹം...